Wednesday, April 02, 2014

പ്രിയപ്പെട്ട ഗന്ധർവ്വന്...


Wednesday, March 26, 2014

ഷാഫിക്ക

Thursday, August 01, 2013



Sunday, July 14, 2013

അമാവാസിയുടെ സ്വന്തം ബാലചന്ദ്രൻ.



വിയിൽ ദൈവീകമായ എന്തോ ഒന്നുണ്ട്‌. അയാൾ മറ്റാരേയും പോലെയല്ല. ദിവ്യമായ ഒരസ്വാസ്ഥ്യത്തെ അയാൾ ഉള്ളിൽപ്പേറുന്നുണ്ട്‌. ചിത്തഭ്രമത്തിന്‌ തുല്യമായ ഒരവസ്ഥയാണത്‌... അനുഭവങ്ങളുടെ മഹാവിപിനങ്ങൾക്കുള്ളിൽ ഏകാകിയായ അയാൾ നിശബ്ദമായി കരയുകയും, അലറുകയും, അനുതപിക്കുകയും, പ്രാർത്ഥിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്‌. കവിത അങ്ങനെ ഏകാന്തമായ മനസ്സിന്റെ വെളിപാടായിത്തീരുന്നു.

വശ്യമായ കാവ്യഭാഷകൊണ്ട്‌ അനുഭവങ്ങളുടെ വിട്ടൊഴിയാത്ത ലഹരി ഒരു തലമുറയ്ക്ക്‌ തന്ന കവി. അസാധാരണമായ ജീവിതാനുഭവങ്ങൾ ഏതൊരെഴുത്തുകാരനേയും വ്യത്യസ്തനാക്കും, അസ്വാഭാവികമായി സ്വയം സ്വീകരിച്ചതെങ്കിൽക്കൂടി. സ്വന്തം ജീവിതത്തിൽ സ്വയമൊരു അമാവാസിയായി, പിഴച്ചുപോയ വഴികളിൽ കവിതയിലെ വീഞ്ഞുതേടി സ്വച്ഛന്ദം ഒഴുകിപ്പോയ ഒരാൾ. അബോധതകളിൽ ദിശമാറിയൊഴുകിയ ആ അവധൂതൻ തന്റെ ഏറ്റവും ദു:ഖഭരിതമായ വരികൾ കൊണ്ട്‌ കവർന്നെടുത്തത്‌ ഓരോ വായനക്കാരന്റേയും ഹൃദയത്തെ.
കേവലം 120-ൽപ്പരം കവിതകൾ കൊണ്ട്‌ ബാലചന്ദ്രൻ തീർത്ത വാക്കുകളുടെ ഇന്ദ്രജാലം ക്ഷണനേരം കൊണ്ടൊടുങ്ങുന്നതല്ല. പ്രണയത്തിന്റെ, ക്ഷുഭിതയൗവ്വനത്തിന്റെ, ഒറ്റപ്പെടലിന്റെ, വേദനയുടെ, നിരാശയുടെയൊക്കെ അടയാളങ്ങളായി ആ അക്ഷരമുറിവുകൾ നമ്മിൽ നിന്ന് അടർത്തിമാറ്റാനാവാതെ അവശേഷിക്കുന്നുണ്ട്‌ ഇപ്പൊഴും. ഓരോ പുനർവായനയിലും അവ നമ്മെ വീണ്ടും വീണ്ടും വേട്ടയാടുന്നുണ്ട്‌, ഏറ്റവും വിഷാദാർദ്രമായി. 80-കളിലും, 90-കളിലും കവിതകൊണ്ട്‌ യുവതയെ മോഹിപ്പിച്ച കവിയിലും കാലം മാറ്റങ്ങൾ വരുത്തി. സത്രങ്ങളിലും, തെരുവുകളിലും, സദസ്സുകളിലും, ആൾക്കൂട്ടങ്ങൾക്കിടയിലും കവിതയുടെ ഇടിമുഴക്കം തീർത്ത ആ ശബ്ദം പിൽക്കാലത്ത്‌ വെള്ളിത്തിരയിൽ മിന്നിമായുന്ന കഥാപാത്രങ്ങൾ കടമെടുത്തു. കവിതയിൽ നിന്ന് അഭിനയത്തിലേയ്ക്കുള്ള കവിയുടെ കൂടുമാറ്റം ആസ്വാദകർ തെല്ല്‌ അമ്പരപ്പോടെയാണ്‌ നോക്കിക്കണ്ടത്‌. .ബാലചന്ദ്രനെപ്പോലൊരു സമുന്നതനായ കലാകാരൻ എപ്പോഴും വ്യത്യസ്തനായിരിക്കുന്നതും ഇതൊക്കെ കൊണ്ടുതന്നെയാണ്‌. ജീവിതത്തിൽ സംശുദ്ധനായ ഒരു മനുഷ്യനായിരിക്കാനുള്ള ആഗ്രഹം / തീരുമാനം ഏറ്റവും വലിയ ശരിയായിത്തീർന്നത്‌ ലഹരിയിൽ നിന്ന് വിട്ടൊഴിഞ്ഞിട്ട്‌ പതിനഞ്ച്‌ വർഷങ്ങൾ പിന്നിട്ടു എന്നോർക്കുമ്പോഴാണ്‌. 1999-ൽ ബുദ്ധമതം സ്വീകരിച്ചതും, അവാർഡുകൾ തിരസ്കരിച്ചതുൾപ്പെടെയുള്ള വാർത്തകൾ/വിവാദങ്ങൾ വിശുദ്ധനാകുന്നതിന്റെ ഭാഗമായുള്ള പ്ലാന്റഡ്‌ മറുപടികളായി പലരും വ്യാഖ്യാനിച്ചു. അംഗീകാരത്തിന്‌ അവാർഡുകൾ തന്നെ വേണമെന്നില്ല എന്ന പുതിയ പാഠം ചിലർക്കെങ്കിലും രുചിക്കാതെ പോയിട്ടുണ്ട്‌... വാസ്തവത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട്‌ തന്റെ ജീവിതത്തിന്റെ രണ്ടാം പകുതിയിൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ഇടക്കാലത്ത്‌ ബ്ലോഗിലൂടെ എഴുത്തിൽ സജീവമായ അദ്ദേഹത്തിന്‌ വിമർശകരുടെ  (?) മുൻവിധിയോടുകൂടിയ ടാസ്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്‌. ജീവിതത്തിന്റെ ആദ്യ പകുതിയിൽ ഒരിക്കലും പതറാതിരുന്ന ആ മനുഷ്യൻ വായനക്കാരുടെ തെറ്റിദ്ധാരണകളിൽ പകച്ചുപോകുന്നതും, ശക്തമായ മറുപടി കൊടുക്കാനാവാതെ ദുർബലനാകുന്നതും കാണേണ്ടിവന്നിട്ടുണ്ട്‌. യഥാർത്ഥത്തിൽ ക്ഷമ കൊണ്ടും, സ്നേഹം കൊണ്ടും, എളിമകൊണ്ടും അദ്ദേഹം ശത്രുക്കളെ ജയിക്കുകയായിരുന്നു സൈബർ ഇടങ്ങളിൽ. എഴുത്തിൽ കത്തിനിന്നിരുന്ന കാലത്ത്‌ എന്തിനായിരുന്നു ബാലചന്ദ്രൻ പൊടുന്നനെ നിശബ്ദനായത്‌...? സ്വരം നന്നായിരിക്കുമ്പോൾ പാട്ട്‌ നിർത്തിയതാകുമെന്ന് അനിഷ്ടക്കാർ. എഴുത്തിന്റെ ആസക്തികൾ വിട്ടൊഴിഞ്ഞ മടുപ്പിൽ  കുറെക്കൂടി സെലിബ്രിറ്റിയാകാൻ താരമായി അവതരിച്ചതാകാമെന്ന് അസൂയാലുക്കൾ. എന്തായാലും കവിതയിൽ നേടിയെടുത്ത സിംഹാസനം അഭിനയത്തിൽ അദ്ദേഹത്തിന്‌ വീണ്ടെടുക്കാനായില്ല എന്നതാണ്‌ സത്യം. ഒരുപക്ഷെ യൗവ്വനത്തിൽ അരവിന്ദന്റെ പോക്കുവെയിലിൽ നായകനാകുമ്പോഴേ അഭ്രപാളിയിലെ വെള്ളിത്തിളക്കം അദ്ദേഹത്തെ മോഹിപ്പിച്ചിരിക്കണം. ഭേദപ്പെട്ട വേഷങ്ങളാണെങ്കിൽക്കൂടിയും ഒന്നോ രണ്ടോ സീനുകളിൽ ഒതുങ്ങിപ്പോകുന്ന ശുഷ്ക സാന്നിദ്ധ്യങ്ങളിൽ നിന്ന് നടനെന്ന നിലയിൽ മികവ്‌ തെളിയിക്കാനുള്ള ശക്തമായ ക്യാരക്ടറുകൾ അദ്ദേഹത്തെ തേടി വരാതിരുന്നതും നിർഭാഗ്യമായി കരുതണം.

നേരും നുണയും: ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ പിന്നിട്ട്‌ പൂർണ്ണമായും സിനിമയിൽ സജീവമായ ചുള്ളിക്കാടിനെ ഞെട്ടിച്ചുകൊണ്ട്‌ മൂന്നുമാസം മുൻപ്‌ ഹോളിവുഡിൽ നിന്ന് ഒരു സിംഹത്തിന്റെ കോൾ വന്നത്രെ. സിംഹം മറ്റാരുമല്ല, സാക്ഷാൽ ജെയിംസ്‌ കാമറൂൺ. ആദ്യം വിശ്വസിക്കാനായില്ലെങ്കിലും, സ്വന്തം കൈയിൽ നുള്ളി നോക്കി തൃപ്തിപ്പെട്ട ബാലേട്ടൻ കാമറൂണിന്റെ ഓഫർ കേട്ട്‌ വീണ്ടും ഞെട്ടി. ആർതർ കോനൻ ഡോയലിന്റെ വിഖ്യാതമായ ഷെർലക്‌ ഹോംസ്‌ കഥയിലെ ഒരു കേസ്‌ ഡയറിയാണ്‌ തന്റെ പുതിയ സിനിമയ്ക്കാധാരമെന്നും, ഷെർലക്‌ ഹോംസ്‌ എന്ന നായക വേഷത്തോടൊപ്പം ഏജന്റ്‌ കോബ്ര എന്ന ഡ്യുവൽ പേഴ്സണാലിറ്റിയുള്ള വില്ലൻ വേഷവുമടങ്ങിയ ഡബിൾറോൾ പാക്കേജ്‌ കാമറൂൺ അറിയിച്ചപ്പോൾ അദ്ദേഹം അന്തം വിട്ട്‌ കുന്തം വിഴുങ്ങിയമാതിരിയായി എന്നാണ്‌ പിന്നാമ്പുറ പരദൂഷണം. വിശ്വാസം വരാതെ കാമറൂണിന്റെ ശബ്ദം യൂട്യൂബിൽ സെർച്ച്‌ ചെയ്ത്‌ ഉറപ്പുവരുത്തിയപ്പോഴാണ്‌ അദ്ദേഹത്തിന്‌ സമാധാനമായതത്രെ. അധികം വൈകാതെ കൃത്യം അളവിൽ നീളൻ കോട്ടും, പാന്റുമൊക്കെ തയ്പ്പിച്ച്‌ വീട്ടിലും, ലൊക്കേഷനിലെ ഷോട്ട്‌ ബ്രേക്കിലുമൊക്കെ ഇട്ട്‌ ബാലേട്ടൻ സെൽഫ്‌ റിഹേഴ്സിലിലായിരുന്നു എന്ന്‌ കിംവദന്തിയും പരന്നു. ഷൂട്ടു കഴിഞ്ഞ്‌ വീട്ടിലെത്തുന്ന ദിവസങ്ങളിൽ വീടിനുള്ളിൽ നിന്ന് ഇടവിടാതെ വെടിയും, പുകയും, അട്ടഹാസവുമൊക്കെ പതിവില്ലാതെ കേട്ടതോടെ അയൽക്കാർക്ക്‌ സ്വൈര്യം നഷ്ടപ്പെട്ടൂവെന്നും പരദൂഷണക്കാർ പറഞ്ഞു പരത്തി. സംഗതി ഏതെങ്കിലും മിമിക്രി നടന്റെ പണിയാവാനാണ്‌ സാധ്യതയെന്ന് ഏജന്റ്‌ കോബ്രയാകാൻ ക്ഷണം ലഭിക്കാതെ പോയ മലയാളത്തിലെ ചില്ല വില്ലൻ നടന്മാരും തട്ടിവിട്ടു. എന്തരോ എന്തോ.....

വാലും തുമ്പും: 1987 ഒക്ടോബർ 28-ന്‌ മുപ്പതാം വയസ്സിൽ കാക്കനാടുള്ള എറണാകുളം ജില്ലാ ട്രഷറി ഓഫീസിൽ ജൂനിയർ അക്കൗണ്ടന്റായി തുടങ്ങിയ ജീവിതം. നീണ്ട 26 വർഷങ്ങൾക്കൊടുവിൽ ജൂനിയർ സൂപ്രണ്ടായി 2013 ജൂലൈ 31-ന്‌ അൻപത്തിയാറാം വയസ്സിൽ ബാലചന്ദ്രൻ ഔദ്യോഗികരംഗത്തുനിന്നും വിരമിക്കുമ്പോഴും കവിതയിൽ നിത്യയൗവ്വനം ബാക്കിയാകുന്നു. എഴുത്തിൽ കിട്ടുന്ന സ്വാതന്ത്ര്യവും, മൗലികപ്രകടനങ്ങളും അഭിനയത്തിൽ പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹത്തിന്‌ നന്നായറിയാം. അതുകൊണ്ടുതന്നെ അഭിനയം ഒരു തൊഴിലായി സ്വന്തം പ്രൊഫൈലിൽ രേഖപ്പെടുത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്‌ പരിഭവങ്ങൾ കുറവാകാനാണ്‌ സാധ്യത. വേറിട്ട കാവ്യഭാഷയിൽ കവിതയെ കാൽപ്പനികതയിൽ നിന്ന് ജീവിതത്തോടടുപ്പിച്ചിട്ട ചുള്ളിക്കാട്‌ ഭാഷയുടെ കാലപ്പഴക്കമല്ല ശ്രേഷ്ഠ്തയ്ക്കാധാരമെന്ന് വിളിച്ച്‌ പറഞ്ഞതിലെ ലോജിക്ക്‌ പലരും മനസ്സിലാക്കിയിട്ടുണ്ടാവില്ല.

Thursday, March 07, 2013

ചരിത്രം വഴിമാറും, കമൽ വരുമ്പോൾ...!






സ്വപ്നങ്ങളുടെ ചാക്ക്‌ തലയിലേറ്റി, അടക്കാനാകാത്ത സിനിമാമോഹങ്ങളുമായി 80-കളിൽ മദിരാശിയിലേയ്ക്ക്‌ വണ്ടി കയറിയ പലരിലൊരാൾ, ത്രാസം എന്ന കഥയെഴുതി സിനിമയുടെ മായിക ലോകത്തേയ്ക്ക്‌ നടന്നു കയറിയെങ്കിലും 'ആരോരുമറിയാതെ' അയാൾ ഉള്ളിൽപ്പേറിയത്‌ സ്വന്തം സിനിമയെന്ന സ്വപ്നമായിരുന്നു. നിർഭാഗ്യങ്ങൾക്കും, അവഗണനകൾക്കുമൊടുവിൽ ഇനി ഒരിക്കലും സിനിമയിലേയിക്കില്ലെന്ന് ശപഥമെടുത്ത്‌ മദിരാശിയിൽ നിന്ന് നാട്ടിലേയ്ക്ക്‌ മടങ്ങിയെങ്കിലും സിനിമ അയാളെത്തേടിവരികയായിരുന്നു മിഴിനീർപ്പൂവുകളുടെ രൂപത്തിൽ. അന്ന്     സെല്ലുലോയ്ഡിൽ ഒരു പേരുകൂടി കാലം എഴുതിച്ചേർത്തു; കമൽ...! 


മലയാള സിനിമയിലെ ഏറ്റവും വിനീതനായ സംവിധായകനാരെന്ന് ചോദിച്ചാൽ പറയാവുന്ന വിരലിലെണ്ണാവുന്ന പേരുകളിലൊന്നാണ്‌ കമൽ. ഉയർച്ചയുടെ പടവുകൾ കീഴടക്കുമ്പോഴും അന്തസ്സുള്ള പെരുമാറ്റം കൊണ്ടും, വ്യത്യസ്തമായ സിനിമകൾ കൊണ്ടും ഈ സിമ്പിൾ മനുഷ്യൻ നമ്മെ പലപ്പോഴും വിസ്മയപ്പെടുത്തിയിട്ടുണ്ട്‌. കാക്കോത്തിക്കാവും, ഉള്ളടക്കവും, പെരുമഴക്കാലവും, ഗദ്ദാമയുമൊക്കെ ഓഫ്ബീറ്റ്‌-കമേഷ്യൽ ഗണങ്ങളിൽപ്പെടാതെ, അപ്പർ-ലോ ക്ലാസ്സ്‌ ഭേദങ്ങളില്ലാതെ ആസ്വാദനത്തിന്റെ പൊതുതലത്തിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോയ ആവിഷ്ക്കാരങ്ങളായിരുന്നു. കഥയിലും, കാഴ്ചയിലും വിഷയങ്ങളിലും, എക്സിക്യൂഷനിലും പിഴവുകൾ പറ്റാത്ത തെരെഞ്ഞെടുപ്പാണ്‌ മിനിമം ഗ്യാരണ്ടിയുള്ള ഈ സംവിധായകന്റെ എടുത്തു പറയേണ്ട ക്വാളിറ്റി.

സെല്ലുലോയ്ഡ്‌ എന്ന സിനിമ കമലിന്റെ ഏറ്റവും വലിയ ഭാഗ്യമാണ്‌. ഒരു സിനിമാക്കാരനെന്ന നിലയിൽ ജെ.സി ഡാനിയേലിന്‌ നൽകാവുന്ന ഏറ്റവും ഉന്നതമായ ഗുരുദക്ഷിണയാണ്‌ അഥവാ ഹൃദയം കൊണ്ടെഴുതിയ ആദരവാണ്‌ സെല്ലുലോയ്ഡ്‌. ജീവിച്ചിരുന്നപ്പോൾ അംഗീകരിക്കപ്പെടാതെ പോയ, ചരിത്രത്തിൽ ഇടം പിടിക്കാതെ പോകുമായിരുന്ന മലയാളത്തിലെ ആദ്യത്തെ സിനിമാക്കാരന്‌ നേരിടേണ്ടി വന്ന തിരസ്കാരത്തിന്റെ കഥ അത്രമേൽ ഹൃദ്യമായാണ്‌, കൃത്യമായാണ്‌ സെല്ലുലോയ്ഡിലൂടെ കമൽ പകർത്തിയത്‌. സെല്ലുലോയ്ഡ്‌ കണ്ടിറങ്ങുന്ന ഏതൊരാളുടേയും കണ്ണുകൾ ഒരിക്കലെങ്കിലും നിറഞ്ഞിട്ടുണ്ടാകും. ഒരു നിമിഷമെങ്കിലും ഡാനിയേലിനോടും, വിഗതകുമാരനോടും, റോസിയോടും ഒരു തലമുറ കാണിച്ച തെറ്റിന്‌ മാപ്പ്‌ പറഞ്ഞിട്ടുണ്ടാകും. മലയാളത്തിലെ രണ്ടാമത്തെ നിശബ്ദചിത്രമായ മാർത്താണ്ഡവർമ്മയുടെ നിർമ്മാതാവും, ഡാനിയേലിന്റെ സ്നേഹിതനുമായ സുന്ദർ രാജിന്റെ കഥ ഇതിലും ഭീകരമായിരുന്നു. ഏഴ്‌ അവാർഡുകൾ വാരിക്കൂട്ടിയ മലയാളത്തിലെ മികച്ച സിനിമയായ സെല്ലുലോയ്ഡിൽ ഒരുപാട്‌ പിശകുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിലും സിനിമയുടെ മികവും, നിലവാരവും എല്ലാത്തിനേയും അതിജീവിക്കുന്നുണ്ട്‌. ആരും ഇത്രയും നാൾ കാണിക്കാതെ പോയ ചങ്കൂറ്റത്തിന്‌, ഡാനിയേലിന്റെ ആത്മാവിനോട്‌ കാട്ടിയ നീതിക്ക്‌ കമലിന്‌ ഹാറ്റ്സ്‌ ഓഫ്‌.

വിവാദങ്ങൾ കത്തിക്കയറുന്ന സമയത്ത്‌ മലയാള സിനിമയുടെ യഥാർത്ഥ ചരിത്രം പറയുന്ന ഈ അസ്സല്‌ പടത്തിന്‌ ഫിക്ഷനെന്ന പരകായപ്രവേശത്തിനുമുന്നിൽ തലകുനിക്കേണ്ടി വന്നിട്ടുണ്ട്‌. വ്യക്തമായ ചരിത്രം പറയുന്ന ഈ സിനിമ എങ്ങനെ വെറുമൊരു ഫിക്ഷനാകും...? ഡാനിയേലിന്‌ സംഭവിച്ച അതേ ദുരവസ്ഥ കമലിനും നേരിടേണ്ടി വന്നിട്ടുണ്ട്‌. അന്നും, ഇന്നും നമ്മുടെ നാട്‌ ആവിഷ്കാരസ്വാതന്ത്ര്യം മനസ്സിലാക്കാനറിയാത്ത അസഹിഷ്ണുക്കളുടേതുമാത്രമാണ്‌. കുറച്ചുകൂടി ക്ഷമയും, കൃത്യമായ റഫറൻസ്‌ എടുക്കാനുള്ള ശ്രമങ്ങളും കാത്തിരിപ്പും കമലിന്‌ ഉണ്ടായിരുന്നെങ്കിൽ സെല്ലുലോയ്ഡ്‌ ഇൻഡ്യൻ സിനിമയിലെ ക്ലാസിക്‌ അനുഭവമാകുമായിരുന്നു. സിനിമയുടെ ഇതിവൃത്തവും പശ്ചാത്തലവും ചരിത്രം കൂടിയാണ്‌. ചരിത്രം സിനിമയാകുമ്പോൾ നൂറ്‌ ശതമാനം സത്യസന്ധതയും അതിലേറെ കരുതലും വേണം. കാരണം പറ്റിയ പിഴവുകൾ ഇനിയൊരിക്കലും കമലിന്‌ തിരുത്താനാവില്ല എന്നതുതന്നെ. ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ കഥ പറയുമ്പോൾ ഭാവനയ്ക്കല്ല, യാഥാർത്ഥ്യത്തിനാണ്‌ പ്രസക്തി. വിവാദമായേക്കാവുന്ന പരാമർശങ്ങൾക്ക്‌ സൂക്ഷ്മമായ അന്വേഷണവും അതിനാൽ വേണ്ടിവരും. ഏറെക്കുറെ കമൽ ഈ സിനിമയിൽ അതിനുവേണ്ടി യത്നിച്ചിട്ടുണ്ടാവണം. പക്ഷെ വാസ്തവങ്ങൾ തേടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണം വേണ്ടത്ര കരുതലോടെയായിരുന്നില്ല എന്നുവേണം കരുതാൻ. ചേലങ്ങാട്‌ ഗോപാലകൃഷ്ണന്റെ പുസ്തകത്തിന്റേയും, ആർ. ഗോപാലകൃഷ്ണന്റെ ലോസ്റ്റ്‌ ലൈഫ്‌ എന്ന ഡോക്യുമെന്ററിയുടേയും പിൻബലത്തിൽ മാത്രമാണ്‌ ഈ സിനിമയുടെ പിറവി എന്ന് പലപ്പോഴും തോന്നിപ്പിക്കുന്നു. വിനു എബ്രഹാമിന്റെ നഷ്ട നായിക എന്ന പുസ്തകമാണ്‌ സിനിമയ്ക്കാധാരമെന്ന് പറയുന്നുണ്ടെങ്കിലും റോസിയെക്കുറിച്ചുള്ള അന്വേഷണങ്ങൾപോലും വളരെ ദുർബലം. യഥാർത്ഥത്തിൽ പൂർണ്ണമായും നഷ്ടനായികയുടെയല്ല, നഷ്ടനായകന്റെ കഥയാണ്‌ ഈ സിനിമ. മൂന്നും, നാലും നൂറ്റാണ്ടിനുമുൻപ്‌ നടന്ന കഥയല്ല സെല്ലുലോയ്ഡിലേത്‌. വെറും 85 വർഷത്തിന്റെ പഴക്കമേ അതിനുള്ളൂ. നിലവിലില്ലെങ്കിൽപ്പോലും പലതിനും വ്യക്തമായ തെളിവുകളും, കണ്ടറിവുകളും, കേട്ടറിവുകളും ധാരാളമുണ്ട്‌. 1928-കളിലെ തിരുവനന്തപുരത്തെ ക്യാപിറ്റോൾ എന്ന സിനിമാ തിയറ്റർ ഭാവനാത്മകമായി സുരേഷ്‌ കൊല്ലത്തിന്‌ സെറ്റിടേണ്ടി വന്നു. പഴയകാലത്തെ ഓലപ്പുര തിയറ്റർ എന്ന സങ്കൽപ്പത്തിനപ്പുറമായിരുന്ന കോൺക്രീറ്റിൽത്തീർത്ത അന്നത്തെ ഒറിജിനൽ ക്യാപിറ്റോൾ തിയറ്റർ. സ്റ്റാച്യുവിലെ ക്യാപിറ്റോൾ തിയറ്ററിനെക്കുറിച്ച്‌ ദീർഘമായ ഒരന്വേഷണം നടത്തിയിരുന്നെങ്കിൽ ആ അപാകത ഒഴിവാക്കാമായിരുന്നു. കാരണം ആ തിയറ്റർ കണ്ടിട്ടുള്ള, അവിടെ സിനിമകൾ കണ്ടിട്ടുള്ള പലരും ഇന്ന് ജീവനോടെയുണ്ട്‌. കേരളത്തിലെ പത്രങ്ങളിൽ ഒരു പരസ്യം നൽകിയിരുന്നെങ്കിൽ ഷൂട്ടിന്‌ മുൻപ്‌ ഒറിജിനൽ ക്യാപിറ്റോളിന്റെ ചിത്രവും ലഭിക്കുമായിരുന്നു. പാളയത്തെ ഹോസ്റ്റലിന്‌ സമീപം സെറ്റിട്ട ക്യാപിറ്റോൾ തിയറ്ററിന്റെ ഫോട്ടോ മനോരമ മെട്രോ പുറത്തു വിട്ടതിന്റെ പിറ്റേന്ന് മനോരമയിൽ ഒറിജിനൽ തിയറ്ററിന്റെ ഫോട്ടോയും, ഉടമയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും വന്നു. അപ്പോഴേക്കും സെറ്റിലെ ഷൂട്ടിംഗും കഴിഞ്ഞിരുന്നു. കഥാപാത്രങ്ങളുടെ അന്നത്തെ വസ്ത്രധാരണവും, സംസാര രീതിയും, പാട്ടുകളും, അന്നുപയോഗിച്ചിരുന്ന സാധങ്ങളുമെല്ലാം അതിഗംഭീരമായി പുനരാവിഷ്കരിച്ചത്‌ എടുത്ത്‌ പറയേണ്ട മേന്മയാണ്‌. അതുകൊണ്ടുതന്നെ സെല്ലുലോയ്ഡിന്‌ നമ്മളെ വളരെ ഈസിയായി 1928-കളിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോകാൻ കഴിയുന്നു. സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷമുള്ള കേരളത്തേയും, ഈസ്റ്റ്‌ ഇൻഡ്യാക്കമ്പനിയുടെ ശക്തമായ ആധിപത്യത്തേയും ഒരിടത്തും പരാമർശിച്ചുകണ്ടില്ല. സിനിമ കുറെക്കൂടി ക്രീയേറ്റീവാക്കാമായിരുന്ന പല തലങ്ങളും വിട്ടുപോയിട്ടുണ്ടെന്ന് തോന്നി ചില ഘട്ടങ്ങളിൽ. സെല്ലുലോയ്ഡ്‌ 1928 മുതൽ 2000 വരെയുള്ള പല കാലങ്ങളിലൂടെ കടന്നുപോകുന്ന സിനിമയാണ്‌. ഫ്ലാഷ്ബാക്കിൽ കാലത്തിനനുസൃതമായ ഒരു കളർടോൺ ഈ സിനിമയ്ക്ക്‌ വേണ്ടി വന്നില്ല. സാമ്പ്രദായികമായ പതിവു രീതികളിൽ നിന്ന് കമലും, വേണുവും ബോധപൂർവ്വം വഴിമാറി സഞ്ചരിച്ചത്‌ മറ്റൊരു മികവാണ്‌. പക്ഷെ രണ്ട്‌ കാലങ്ങളും കൂടിക്കലരാതിരിക്കാനായി പഴയകാല സീനുകൾക്ക്‌ ഒരൽപ്പം, ഒരിമ്മിണി ഡൾ കളർടോൺ നൽകിയിരുന്നെങ്കിൽ വേറിട്ട്‌ നിന്നിരുന്നേനെ എന്നും തോന്നിപ്പോയി. ഫാൽക്കെയും, ജെ.സി ഡാനിയേലുമൊക്കെ യാതൊരു സാങ്കേതികവിദ്യയുടെ സഹായവുമില്ലാതെ സിൽമ പിടിക്കണ കാഴ്ചകൾ പൊളപ്പൻ കയ്യടി നേടിയ സീനുകളാണ്‌. കാലമിത്രയായിട്ടും ഒരിക്കലും സംഭവിക്കാത്ത റിയലിസ്റ്റിക്‌ കാഴ്ചയാണ്‌ നരസിംഹം റിലീസ്‌ സമയത്ത്‌ ന്യൂ തിയറ്ററിന്റെ മുൻപിലൂടെ ഡാനിയേലിന്റെ മകൻ ഹാരിസ്‌ ലോക്കൽ ബസിൽ പോകുന്നത്‌. അത്‌ ബസ്‌ റൂട്ടല്ല. (ബസ്‌ റൂട്ടാവാൻ ഇനി എത്രകാലം പിടിക്കുമോ ആവോ... സിൽമയിലെങ്കിലും അത്‌ കണ്ടല്ലോ..., ത്രിപ്പിതിയായി പപ്പനാവാ...) ആ സീൻ ഒരു കൈയകലം മാത്രമുള്ള ഓവർ ബ്രിഡ്ജ്‌ റോഡിലെ ബസിൽ വച്ചായിരുന്നെങ്കിൽ തിരോന്തരത്തുകാരുടെ കണ്ണുകൾ തള്ളില്ലായിരുന്നു. എന്തിരായാലും നരസിംഹം എന്ന സിനിമയുടെ റിലീസും, തമ്പാനൂ രിലെ ന്യൂ തിയറ്ററും ഒറിജിനൽ സംഗതികളായിരുന്നെങ്കിലും അതുവഴിയുള്ള ബസ്‌ യാത്ര മാത്രം സൗകര്യാർത്ഥമുള്ള 'ഫിക്ഷന്റെ' പരിധിക്കുള്ളിലായി. സിനിമയുടെ ടൈപ്പോഗ്രാഫിയിലും കമലിന്റെ ശ്രദ്ധ അധികം പതിഞ്ഞു കണ്ടില്ല. ഇപ്പൊ കാണുന്ന, പഴയ ഫോണ്ടെന്ന് തോന്നിപ്പിക്കുന്ന ഡിറ്റിപി ഫോണ്ടിനേക്കാളും മനോഹരമാകുമായിരുന്നു, പഴയകാല ട്രഡിൽ പ്രസ്സിലെ പൊട്ടിപ്പൊളിഞ്ഞ അച്ചിൽ എഴുതപ്പെട്ട സെല്ലുലോയ്ഡ്‌ എന്ന അക്ഷരങ്ങൾ, ദ്രവിച്ചുപോയ ഒരു ബ്ലാക്ക്‌ & വൈറ്റ്‌ ഫിലിം ഫ്രെയിമിനുള്ളിൽ കമ്പോസ്‌ ചെയ്തിരുന്നെങ്കിൽ. പോസ്റ്ററുകളും സിനിമയുടെ നിലവാരത്തിനൊത്ത്‌ ഒട്ടും ആകർഷകമായില്ല. മേക്കപ്പിലും കാര്യമായ കുഴപ്പങ്ങൾ സംഭവിച്ചിട്ടുണ്ട്‌. ഡാനിയേലിന്റെ അവസാന കാലത്തെ മേക്കപ്പിൽ കഴുത്തിലെ തൂങ്ങിയിറങ്ങിയ ചുളിവുകൾ അതിഗംഭീരമായി. പക്ഷെ  അതേ ഡാനിയേലിന്റെ കവിളുകൾ തുടുത്ത്‌ യുവാവിന്റേതുപോലെ. ലോംഗ്‌ ഷോട്ടിൽ മുഖത്തെ തീരെച്ചെറിയ ചുളിവുകൾ ഒട്ടും വ്യക്തമല്ല, കുറെക്കൂടി ഹെവി ആയിരുന്നെങ്കിൽ നല്ല ബാലൻസിംഗ്‌ ഫീൽ ചെയ്യുമായിരുന്നു. ഇതൊരു കുറ്റം പറച്ചിലല്ല, സിനിമയുടെ ഒരു ഘട്ടത്തിൽ അതിവേഗം സിനിമ പൂർത്തിയാക്കാനുള്ള ഒരു വ്യഗ്രത കമലിൽ ഉണ്ടായി എന്ന് ഇത്തരം പിശകുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ഏറെ സങ്കടം നമ്മെ കരയിപ്പിച്ച റോസിയുടെ തിരോധാനമാണ്‌. സംവിധായകൻ അതിനെക്കുറിച്ച്‌ കൂടുതലൊന്നും പറയുന്നുമില്ല. താൻ അഭിനയിച്ച സിനിമ ഒരിക്കൽപ്പോലും കാണാനാകാതെ പ്രാണഭയം കൊണ്ട്‌ ഓടിപ്പോയ റോസി എന്ന റോസമ്മയെ കേശവപിള്ള എന്ന ഡ്രൈവർ തമിഴ്‌നാട്ടിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോയതും, രാജമ്മാൾ എന്ന പേര്‌ സ്വീകരിച്ച്‌ രണ്ട്‌ മക്കൾക്കും, ഭർത്താവിനുമൊപ്പം അവർ ജീവിച്ചതും അന്വേഷിക്കാതെ പോയതും ഖേദകരം തന്നെ.

പൃഥ്വിരാജ്‌, മംമ്‌ത മോഹൻദാസ്‌, ശ്രീനിവാസൻ, സിദ്ദിഖ്‌ തുടങ്ങിയവർ മികച്ച അഭിനയം തന്നെയാണ്‌ കഴ്ച വച്ചത്‌ എന്നതിൽ സംശയമില്ല. പക്ഷെ ഈ സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത നടീനടന്മാർ അഭിനയത്തിൽ വലിയ വലിയ മികവ്‌ പുലർത്തിയെന്ന്‌ നിസംശയം പറയേണ്ടിവരും. സുന്ദർ രാജായി വന്ന ശ്രീജിത്ത്‌ രവിയും, ടി.ജി രവിയും, ജോൺസണായി വേഷമിട്ട ജയരാജ്‌ സ്വെ ഞ്ച്വറിയും, റോസിയായി വന്ന ചാന്ദ്നിയും, പൗലോസായി വേഷമിട്ട ചെമ്പിൽ അശോകനും, ഫാൽക്കെയായി വേഷമിട്ട നന്ദു മാധവും, അനൗൺസറായി വന്ന ഇന്ദ്രൻസും, നടനായി വന്ന രമേഷ്‌ പിഷാരടിയും, വയലാറായി വന്ന റാം മോഹനും, തിയറ്റർ ഓപ്പറേറ്റർ മണികണ്ഠൻ പട്ടാമ്പിയുമൊക്കെ അസാധ്യമായ പ്രകടനം തന്നെയാണ്‌ കാഴ്ച വച്ചത്‌. രണ്ടോ മൂന്നോ സീനുകളിൽ വന്നുപോയ ഇവരിൽപ്പലരും എത്ര അനായാസമായി, എത്ര സ്വാഭാവികമായി അഭിനയിച്ചിരിക്കുന്നു എന്നോർക്കുമ്പോൾ ഇപ്പോഴും വിസ്മയം തോന്നുന്നു. മികച്ച കാസ്റ്റിംഗ്‌ ആണ്‌ ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷത. ഇതിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ട്രിവാൻഡ്രം സ്ലാംഗ്‌ സംസാരിക്കുന്നുണ്ടെങ്കിലും ശ്രീജിത്ത്‌ രവി മാത്രമാണ്‌ കൂടുതൽ സൂക്ഷ്മത പാലിച്ചിട്ടുള്ളത്‌. ഡബ്ബിംഗിലും, അഭിനയത്തിലും ഒട്ടും അരോചകമാകാത്ത അദ്ദേഹത്തിന്റെ രൂപമാറ്റവും ഗംഭീരം. റോസിയെപ്പോലെ അഭിനയത്തിൽ തുടക്കക്കാരിയായ ചാന്ദ്നിയുടെ കയ്യടക്കമുള്ള പ്രകടനം പെർഫെക്ട്‌ എന്ന വാക്കിനെ മറികടക്കുന്നു.  സെല്ലുലോയ്ഡിലെ രണ്ട്‌ സീനുകൾ നമ്മുടെ കണ്ണുകൾ ഈറനണിയിക്കുന്നുണ്ട്‌. ഡാനിയേലിന്‌ മുന്നിൽ ഇരിക്കാൻ മടിക്കുന്ന റോസി ഒടുവിൽ പരിഭ്രമത്തോടെ തറയിൽ ഇരിക്കുന്ന സീനും, എല്ലാവരും വിഭവസമൃദ്ധമായ ഉച്ചയൂണ്‌ കഴിക്കുമ്പോൾ നായിക ആരും കാണാതെ മാറിയിരുന്ന് തൂക്കുപാത്രത്തിൽ നിന്ന് പ്ലാവില കൊണ്ട്‌ കഞ്ഞി കോരിക്കുടിക്കുന്ന സീനും ഹൃദയത്തെ മുറിവേൽപ്പിക്കുന്നുണ്ട്‌. അഗസ്തീശ്വരത്തു നിന്നും ഡെന്റിസ്റ്റാകാനായി ഡാനിയേൽ മദിരാശിയിലും ബോംബെയിലും ഏറെ അലഞ്ഞശേഷം മധുര, പാളയം കോട്ടൈ, കാരക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ ദന്തഡോക്ടറായി ഉപജീവനം നടത്തിയിരുന്നു. സിനിമയിൽ ഈ ഭാഗങ്ങളിലും വൈരുധ്യം കാണുന്നുണ്ട്‌. അവിടെ വച്ച്‌ അദ്ദേഹം തന്റെ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കുന്നുണ്ടെങ്കിലും വീണ്ടും സിനിമാഭ്രമം നിമിത്തം അവസാനകാലത്ത്‌ കഷ്ടപ്പെട്ട്‌ നേടിയതും പാഴാക്കിക്കളയുന്നു. ഏറ്റവുമൊടുവിൽ എല്ലാം നഷ്ടപ്പെട്ട്‌ രോഗാതുരനായി അഗസ്തീശ്വരത്തേയ്ക്ക്‌ മടങ്ങുന്ന ഡാനിയേലിന്റെ ശിഷ്ടജീവിതവും അന്ത്യവും അഗസ്തീശ്വരത്തെ മണ്ണിൽ പൂർണ്ണമാകുന്നു.

നേരും നുണയും: സെല്ലുലോയ്ഡ്‌ വിവാദങ്ങളുടെ പെരുമഴക്കാലമാണ്‌ കമലിന്‌  സമ്മാനിച്ചത്‌. കരുണാകരൻ, മലയാറ്റൂർ, മെരിലാൻഡ്‌ സുബ്രഹ്മണ്യം വിവാദങ്ങൾ സെല്ലുലോയ്ഡിന്റെ പേരിൽ കമലിനെ വേട്ടയാടിയപ്പോൾ നമ്മൾ കമലിലൂടെ വീണ്ടും കാണുന്നത്‌ പണ്ട്‌ വിഗതകുമാരനിലൂടെ ജെ.സി ഡാനിയേൽ അനുഭവിച്ച അതേ മാനസിക സംഘർഷങ്ങളാണ്‌. കാലം മാറിയിട്ടും മലയാളിയുടെ ഇടുങ്ങിയ ചിന്താഗതികളും, കുന്നായ്മകളും മാത്രം മാറുന്നില്ല എന്നതാണ്‌ ഏറെ വൈചിത്ര്യം.

വാലും തുമ്പും: സിനിമയ്ക്കുവേണ്ടി സ്വന്തം ജീവിതം തന്നെ ത്യജിച്ച ഒരു മഹാന്റെ ജീവിതം ഒട്ടും വിരസമാകാതെ നമുക്ക്‌ മുന്നിൽ വരച്ചിട്ട കമൽ നിലയ്ക്കാത്ത കയ്യടി നേടുമ്പോൾ സെല്ലുലോയ്ഡ്‌ കണ്ടിറങ്ങുന്ന ഓരോ മലയാളിയും ജെ.സി ഡാനിയേലിനെ ഓർത്ത്‌ അഭിമാനിക്കുകതന്നെ ചെയ്യും. ഒപ്പം ഒരു കാലത്ത്‌ നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ജാതിവെറിയുടെ ക്രൂരതകളോർത്ത്‌ ലജ്ജിക്കുകയും ചെയ്യും. മലയാളത്തിലെ ആദ്യ ചലന ചിത്രത്തിന്റെ ആകെയുള്ള പ്രിന്റുപോലും അവശേഷിപ്പിക്കാതെ പോയ രേഖകളില്ലാത്ത ഒരു സിനിമയുടെ കഥയാണിത്‌. തെളിവുകളും സാക്ഷികളും കാലം കവർ ന്നെടുത്ത ആദ്യത്തെ സിനിമാമോഹിയുടെ ദുരന്ത കഥയും..!


Sunday, January 27, 2013

ചോർ.. ചോർ..


Thursday, December 20, 2012

സ്റ്റാറാകാൻ രഞ്ജിനിയുടെ എൻട്രി.











































രഞ്ജിനി ഹരിദാസ്..... സ്ത്രൈണഭാവങ്ങൾക്ക് പുതിയ ഭാഷ്യവും, വേഷപ്പകർച്ചയും നൽകിയ പുതിയ കാലത്തിലെ പെണ്ണ്. തന്റേടത്തിന്റെ, കരളുറപ്പിന്റെ ഈ പെൺസമവാക്യം സദാ കലഹിക്കുന്നത് നമ്മുടെ സമൂഹത്തിലെ അലിഖിത സമ്പ്രദായങ്ങളോടാണ്, അഥവാ ചില യാഥാസ്ഥിതിക മനോഭാവങ്ങളോടാണ്. സ്വന്തം ജീവിതത്തിലൂടെ അവരത് പ്രകടിപ്പിച്ചുകൊണ്ട് മലയാളികൾക്ക് മുന്നിൽ അൽഭുതമാവുകയാണ് ഓരോ വിവാദങ്ങളിലൂടെയും. കേരളത്തേയും, ഇവിടത്തെ കപട സദാചാരബോധത്തേയും വെറുത്ത്, വിദേശത്തേക്ക് പലായനം ചെയ്ത് ഈ പഴയ മിസ്.കേരള വിധിവൈപരീത്യത്താൽ കേരളത്തിലേയ്ക്ക് തന്നെ വൈകാതെ മടങ്ങിയെത്തി. ആണിനും പെണ്ണിനും ഒരേ സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന അവൾ ഈ ലോകത്തോട് ഫൈറ്റ് ചെയ്തത് പക്ഷപാതങ്ങളില്ലാത്ത മൗലികാവകാശങ്ങൾക്ക് വേണ്ടിയായിരുന്നു. സ്ത്രീവർഗ്ഗത്തിനുവേണ്ടി പുതിയ സ്വാതന്ത്ര്യാവകാശസമരങ്ങളോ..? കേട്ട സകലമാന പെണ്ണുങ്ങളും ഞെട്ടി. ഞെട്ടി ഞെട്ടി ഒരു പരുവമായപ്പോൾ രഞ്ജിനി ഒരു സംഭവമാണെന്നും, ഈ അവതാരക ഒരവതാരമാണെന്നും മനസ്സിലാക്കി ഞെട്ടലിന് അവർ ഫുൾസ്റ്റോപ്പിട്ടു. നീണ്ട നാലുമണിക്കൂർ റെസ്റ്റില്ലാതെ തൊണ്ട വറ്റിച്ച് അവതാരകയായി തുടക്കം കുറിച്ച പരിപാടിയ്ക്ക് പ്രതിഫലമായി കിട്ടിയ 500 ഉലുവ തന്നെ നോക്കി ചിരിച്ചപ്പോൾ ഈ ഫീൽഡിൽ 'മാന്യമായൊരു' പേരും പ്രതിഫലവും താൻ സ്വന്തമാക്കുമെന്ന് ധാർമ്മികരോഷത്തോടെ അന്നവൾ പ്രതിജ്ഞയെടുത്തു. ഫലം, സാഹസികന്റെ ലോകത്തിലെ ശ്രദ്ധേയയായ അഡ്വഞ്ചർ അവതാരകയെന്ന ഇമേജ്. വൈകാതെ ഐഡിയ സ്റ്റാർ സിംഗറിലേയ്ക്ക്. അതൊരു തുടക്കമായിരുന്നു. ഒരു ഷോയുടെ സകലചലനങ്ങളും തന്റെ കൈവെള്ളയിൽ ആവാഹിച്ച് സ്വയം താരമായ മാജിക്. ഒടുവിൽ അവൾ നേടിയതോ ഒരു ദിവസം അരലക്ഷത്തിലേറെ വിലയുള്ള താരപരിവേഷവും. ഏതൊരു കോമ്പെയറും കൊതിച്ചുപോകുന്ന അസൂയാവഹമായ നേട്ടം. വേഷത്തിലും, ഭാവത്തിലും, ശബ്ദത്തിലും തന്റേതുമാത്രമായ സെക്സി എഫക്ട് കാത്തുസൂക്ഷിക്കുന്ന രഞ്ജിനിയെ പലരും അറിഞ്ഞും അറിയാതെയുമൊക്കെ അനുകരിച്ചുതുടങ്ങുകയായിരുന്നു പിന്നീട്. രഞ്ജിനിയിലൂടെ സ്റ്റാർ സിംഗർ ഒരു ജനകീയ പരിപാടിയായി മാറി എന്നുവേണം പറയാൻ. അസഹ്യതയോടെ ചാനലുമാറ്റി ഇതൊരു അൺസഹിക്കബിൾ പ്രോഗ്രാമാണെന്ന് ഉറക്കെ പറഞ്ഞവർ പോലും രഹസ്യമായി ആ അസഹ്യതയെ ആസ്വദിക്കുകകായിരുന്നു ഓരോ രാത്രികളിലും... ഏതൊരു പ്രോഗ്രാമിനെക്കാളും നല്ല റേറ്റിംഗ്... ചുരുക്കത്തിൽ ഐഡിയ സ്റ്റാർ സിംഗർ വമ്പൻ ഹിറ്റ്... അതോടെ രഞ്ജിനി അവതരണകലയുടെ, മലയാള ഭാഷയുടെ, ന്യൂജെനറേഷൻ വ്യാകരണ നിയമങ്ങളുടെ എഴുത്തച്ഛിയായി.

ഉച്ചാരണത്തിലെ അശുദ്ധിയും, ബോഡി ലാംഗ്വേജിലെ അറുബോറൻ ചേഷ്ടകളും രഞ്ജിനിയിലൂടെ പരിഷ്കാരത്തിന്റെ അടയാളങ്ങളായപ്പോൾ മല്ലൂസിന്റെ മംഗ്ലീഷിന് പുതിയൊരു പേരുകൂടി ചുളുവിൽ കിട്ടി; 'മാട്ട മലയാളം'...! രഞ്ജിനിയുടെ നാവിൽ മലയാളം വരില്ല, അതൊരു കുറ്റമല്ലല്ലോ... കേരളത്തിലെത്തുന്ന ചില സായിപ്പന്മാരും, അന്യഭാഷാനടികളും ഒന്നാംതരമായി മലയാളം പറയുന്നത് രഞ്ജിനി കേട്ടിട്ടുണ്ടോ എന്തോ... ലേശം വൾഗറായി വസ്ത്രം ധരിക്കുന്നത് ഒരുപക്ഷെ ചാനലിന്റെ കച്ചവട താൽപ്പര്യങ്ങളാകാം. മികച്ച റേറ്റിംഗിലെത്താൻ ഓരോ പ്രോഗ്രാമും നേരിടുന്ന പെടാപ്പാട് ചെറുതല്ല. അതിന് പല മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടി വരും. പ്രോഗ്രാം പ്രൊഡ്യൂസറുടെ ആ ഉത്തരവാദിത്വം അണിയറയിലെ ഓരോ അംഗങ്ങൾക്കുമുണ്ട്. ഇത്തരം കാര്യങ്ങൾ പ്രേക്ഷകർ ദയവ് ചെയ്ത് ഇനിയെങ്കിലും മനസ്സിലാക്കണം. കുടുംബത്തോടെയിരുന്ന് പ്രോഗ്രാം കാണുന്ന പ്രേക്ഷകർ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കി ഒക്കെ സഹിച്ച് അങ്ങ് സഹകരിച്ചോളണം. അതിനുള്ള ചങ്കൂറ്റം ദൈവം ചുമ്മാ നിങ്ങൾക്ക് തന്നോളും. പറഞ്ഞ കാര്യങ്ങൾ ഇടയ്ക്ക് വിഴുങ്ങുന്ന സ്വഭാവം രഞ്ജിനിയ്ക്കുണ്ടെന്ന് തോന്നുന്നു. വിവാഹത്തിന് താൽപ്പര്യമില്ലെന്ന് പറഞ്ഞിരുന്ന രഞ്ജിനി ഇപ്പോൾ ബോഡി നീഡ്സിനെക്കുറിച്ച് പറയുന്നുണ്ട്. ഒരമ്മയാകാനുള്ള ആഗ്രഹം അവർ മൂടി വച്ചില്ല. (ബോഡി നീഡ്സിനെ തൃപ്തിപ്പെടുത്താൻ ദത്തിന് ആവുമോ എന്തോ...?) സത്യത്തിൽ രഞ്ജിനി ഹരിദാസ് ആളൊരു ശുദ്ധമനസ്കയാണ്, പഞ്ചപാവമാണ്.... ഉള്ളിലുള്ളത് ഉറക്കെ പറയും... (ഇനി അതാണോ കുഴപ്പം...?) എന്തായാലും രഞ്ജിനിയെ ചുറ്റിപ്പറ്റി വിവാദങ്ങൾക്ക് വിട്ടൊഴിയാൻ നേരമില്ല. ഇന്റർ നെറ്റിൽ വിഹരിച്ച എം.എം.എസ് ക്ലിപ്പും, ചൂടൻ ഫോട്ടോസും, നൈറ്റ് ക്ലബുകളിൽ ആണുങ്ങളോടൊത്തുള്ള വെള്ളമടി മേളങ്ങളും..... ഹൊ.... പെണ്ണായാൽ ഇങ്ങനെ വേണം. രഞ്ജിനിക്ക് ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആഘോഷങ്ങളാണ്. ക്ഷണികമായ ജീവിതത്തിൽ ഒരുപക്ഷെ രഞ്ജിനിയുടെ തീരുമാനങ്ങളാകും ശരി. എന്തൊക്കെപ്പറഞ്ഞാലും ഏതുവേദിയിലും ഊർജ്ജ്വസ്വലതയും, ഡെഡിക്കേഷനും കാത്തുസൂക്ഷിക്കുന്ന രഞ്ജിനിയുടെ സ്മാർട്ട്നെസ്സ് നമ്മൾ അംഗീകരിച്ചേ മതിയാകൂ. വാങ്ങുന്ന പണത്തിന് കാട്ടുന്ന പ്രൊഫഷണലിസമാണ് അവരുടെ ഏറ്റവും വലിയ ക്വാളിറ്റി. സിനിമയിലേയ്ക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന രഞ്ജിനിയുടെ ആദ്യ മലയാള ചിത്രമാണ് 'എൻട്രി'. സുരാജിനൊപ്പം കുരുത്തം കെട്ടവനെന്ന ആൽബം സോംഗിൽ തകർത്തഭിനയിച്ചശേഷമാണ് ബിഗ്സ്ക്രീനിലേയ്ക്കുള്ള രഞ്ജിനിയുടെ ഈ എൻട്രി. ആദ്യ സിനിമയിലെ തന്റേടിയായ വനിതാപോലീസ് ഓഫീസറുടെ വേഷം രഞ്ജിനി കലക്കുമെന്ന് സമാന മനസ്കരായ പെൺ മൂരാച്ചികൾ..... ഇവൾ ഇതോടെ തീരുമെന്ന് ചില ബ്ലഡി ഇഡിയറ്റ്സ് പുരുഷ വിവരദോഷികൾ... ഈ വാഗ്വാദങ്ങൾക്കിടയിൽ അതാ വരുന്നു രഞ്ജിനിയുടെ അടുത്ത പടത്തിന്റെ വാർത്ത. ലാപ്ടോപ്പിന്റെ സംവിധായകൻ രൂപേഷ് പോളിന്റെ വാട്ട് ദ എഫിലും നായിക രഞ്ജിനിയാണത്രെ. എന്തായാലും 'ച്വാച്ചി' സംഗതി കലക്കുമെന്നാണ് സിനിമാ പിന്നണിയിലെ അടക്കം പറച്ചിലുകൾ.

നേരും നുണയും:
കണ്ണൂരിലെത്തിയ മറഡോണയുമൊത്തുള്ള വിവാദ നൃത്തച്ചുവടുകളായിരുന്നു പുതിയ വിശേഷം. തന്റെ പ്രശസ്തി അങ്ങ് ലാറ്റിനമേരിക്കവരെ പരക്കുമെന്ന് മറഡോണയെ കെട്ടിപ്പിടിക്കുമ്പോൾ രഞ്ജിനിപോലും കരുതിയിരുന്നില്ല. മറഡോണ വിത്ത് ന്യൂ ലവ് എന്നാണ് പെറുവിലെ പത്രങ്ങളിൽ ഫോട്ടോ സഹിതം വന്ന വാർത്ത. എന്നാൽ, തന്നെ ചേർത്ത് ഗോസിപ്പ് വന്നത് മറഡോണയുടെ ഗതികേടാണെന്നായിരുന്നു രഞ്ജിനിയുടെ പ്രതികരണം. അത് സത്യമായിത്തീരാനുള്ള സാധ്യത ചെറുതല്ല. കാരണം മറഡോണയുടെ അഞ്ചുമാസം ഗർഭിണിയായ കാമുകി വെറോണിക്ക ഒഡേയുമായുള്ള ബന്ധം ഫുട്ബോൾ ദൈവം വേണ്ടെന്ന് വച്ചത് ഈ സംഭവത്തോടെയാണെന്നാണ് ചില മാധ്യമങ്ങൾ എഴുതി പിടിപ്പിച്ചിട്ടുണ്ട്. 

വാലും തുമ്പും:
സിനിമാ അഭിനയം കോംപയറിംഗ് പോലെ നിസ്സാരമല്ലെന്ന് തുറന്ന് പറഞ്ഞ താരം ഇപ്പോഴാവും അഭിനയകലയിലെ രാജാവായ ജഗതിയുടെ വില മനസ്സിലാക്കുന്നത്. സ്റ്റാർസിംഗറിന്റെ കഴിഞ്ഞ ഫലപ്രഖ്യാപന വേദിയിൽ ജഗതി തന്നെ നാറ്റിച്ചതിന്റെ ചൊരുക്ക് തീർത്തത് ജഗതിയെ മിസ്റ്റർ മൂൺ എന്ന് വിളിച്ച് കളിയാക്കിക്കൊണ്ടായിരുന്നു. സിനിമയിൽ ഓരോ ഷോട്ടിലും വെള്ളം കുടിക്കുന്ന രഞ്ജിനി മിസ്റ്റർ മൂൺ ആരായിരുന്നുവേന്ന് ഇപ്പോൾ മനസ്സിലാക്കുന്നുണ്ടാവും. വർഷങ്ങളായി തുടരുന്ന സ്റ്റാർസിംഗർ പരിപാടി രഞ്ജിനിയ്ക്കും മടുത്തു.., പ്രേക്ഷകർക്കും മടുത്തു..., പാട്ടുകാർക്കും മടുത്തു..., ജഡ്ജസിനും മടുത്തു...... ഹെന്തിന് ടോട്ടൽ ടീമിനുപോലും മടുത്തു...... പക്ഷെ..... ഏഷ്യാനെറ്റിനുമാത്രം മടുത്തില്ല. സ്റ്റാർ സിംഗർ ഇപ്പൊ പഴയ സ്റ്റാർ സിംഗറല്ലെങ്കിലും, രഞ്ജിനി പഴയ രഞ്ജിനി തന്നെയെന്നാണ് പഴമക്കാർ പറയണത്.... (പഴമക്കാർ = വർഷങ്ങളായി ഈ ഫ്രോഗ്രാം കാണുന്നവർ
ഒടുവിൽ സകലരുടേയും അഭ്യർത്ഥന മാനിച്ച്‌ 2012 ഡിസംബർ മാസം അവസാനത്തോടെ അൽസാജിൽ വച്ച്‌ ഐഡിയ സ്റ്റാർ സിംഗറിന്റെ ചരമം ആഘോഷിക്കപ്പെട്ടു. ചിലപ്പോൾ ഒരു പുതിയ പേരിൽ, പുതിയ രൂപത്തിൽ സംഗതി പുനർജനിച്ചേക്കാം. 
ആൻ ഐഡിയ കാൻ ചേഞ്ച് യുവർ ലൈഫ് എന്നല്ലേ ചൊല്ല്... അപ്പൊ അപ്പികള് ഇനീം സഹിച്ചേ പറ്റൂ.... എന്തര്....?